05 October Saturday
നാളെ പാകിസ്ഥാനോട്

ബാറ്റൊടിഞ്ഞ് ഇന്ത്യ ; ന്യൂസിലൻഡിനോട് 58 റണ്ണിന് തോറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

image credit bcci facebook

 

ദുബായ്‌
ട്വന്റി20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിലെ അലസക്കളിയിൽ ഇന്ത്യ തോറ്റു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് 58 റണ്ണിനാണ്‌ തകർന്നടിഞ്ഞത്‌. പന്തിലും ഫീൽഡിലും ബാറ്റിലും ഒരുപോലെ മങ്ങിയ ഇന്ത്യക്ക്‌ തുടക്കംതന്നെ പാളി.  ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത കിവി വനിതകൾ നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 160 റണ്ണെടുത്തു. മറുപടിക്കെത്തിയ ഇന്ത്യ  19 ഓവറിൽ 102 റണ്ണിന്  കൂടാരം കയറി. 36 പന്തിൽ 57 റണ്ണുമായി പുറത്താകാതെനിന്ന ക്യാപ്‌റ്റൻ സോഫിയ ഡിവൈനാണ്‌ കിവികളുടെ വിജയശിൽപ്പി.

തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപ്പണർമാരായ ഷഫാലി വർമയും (4 പന്തിൽ 2)  സ്‌മൃതി മന്ദാനയും (13 പന്തിൽ 12) നിലയുറപ്പിച്ചില്ല. ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറും (14 പന്തിൽ 15) നിരാശപ്പെടുത്തി. തുടർന്നെത്തിയവർക്കും പിടിച്ചുനിൽക്കാനായില്ല. കിവീസിനായി റോസ്-മേരി മയർ നാല് വിക്കറ്റെടുത്തു.  
നല്ല തുടക്കമായിരുന്നു കിവീസിന്‌. ഓപ്പണർമാരായ സൂസി ബേറ്റ്‌സും ജോർജിയ പ്ലിമ്മറും ചേർന്ന്‌ പവർപ്ലേയിൽ റണ്ണൊഴുക്കി. ഇന്ത്യൻ ഫീൽഡർമാരുടെ മോശം പ്രകടനവും തിരിച്ചടിയായി. അരുന്ധതി റെഡ്ഡിയുടെ ഓവറിൽ ബേറ്റ്‌സിനെ വിക്കറ്റ്‌ കീപ്പർ റിച്ചാ ഘോഷ്‌ വിട്ടുകളഞ്ഞു. മലയാളി സ്‌പിന്നർ ആശ ശോഭന എത്തിയതോടെയാണ്‌ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞത്‌.  പിന്നാലെ 24 പന്തിൽ 27 റണ്ണെടുത്ത ബേറ്റ്‌സിനെ അരുന്ധതി പുറത്താക്കി. തൊട്ടടുത്ത ഓവറിൽ  പ്ലിമ്മറെ (23 പന്തിൽ 34) ആശയും മടക്കി.

ഇതിനിടെ അമേലിയ കെറിന്റെ റണ്ണൗട്ട്‌ അനുവദിക്കാത്തതിൽ ഇന്ത്യൻ ടീം അംഗങ്ങൾ അമ്പയറുമായി തർക്കത്തിലേർപ്പെട്ടു. ദീപ്‌തി ശർമ ഓവർ എറിഞ്ഞ്‌ പൂർത്തിയാക്കിയശേഷം കിവി ബാറ്റർമാരായ കെറും ഡിവൈനും രണ്ടാം റണ്ണിനോടുകയായിരുന്നു. ഈ സമയം പന്ത്‌ കൈയിലുണ്ടായിരുന്ന ഹർമൻപ്രീത്‌ കീപ്പർക്ക്‌ എറിഞ്ഞുകൊടുത്തു. കെറിനെ റണ്ണൗട്ടാക്കിയെങ്കിലും അമ്പയർ അനുവദിച്ചില്ല. ‘ഡെഡ്‌ ബോൾ’ ആയതിനാൽ ഔട്ട്‌ അനുവദിക്കില്ലെന്ന തീരുമാനത്തിനെതിരെ ഹർമൻപ്രീതും സംഘവും തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല.

ഡിവൈനായിരുന്നു അവസാന ഓവറുകളിൽ ആക്രമണകാരി. ഏഴ്‌ ഫോറാണ്‌ ക്യാപ്‌റ്റൻ അടിച്ചത്‌. ആശയും രണ്ട്‌ വിക്കറ്റെടുത്ത മീഡിയം പേസർ രേണുക സിങ്ങും മാത്രമാണ്‌ ബൗളർമാരിൽ തിളങ്ങിയത്‌. നാളെ പാകിസ്ഥാനുമായിട്ടാണ്‌ ഇന്ത്യയുടെ അടുത്ത മത്സരം. പാകിസ്ഥാൻ ആദ്യ കളിയിൽ ശ്രീലങ്കയെ 31 റണ്ണിന്‌ തോൽപ്പിച്ചിരുന്നു.

വിക്കറ്റുമായി ആശ
മലയാളി സ്‌പിൻ ബൗളർ ആശ ശോഭന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യക്കായി അരങ്ങേറി. ന്യൂസിലൻഡിനെതിരെ നാല്‌ ഓവറിൽ 22 റൺ വഴങ്ങി ഒരു വിക്കറ്റെടുത്തു. കിവീസ്‌ ബാറ്റർമാർ റണ്ണൊഴുക്കുന്നതിനിടെ ഏഴാംഓവറിലാണ്‌ ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗർ ആശയെ പന്തേൽപ്പിച്ചത്‌. ആറ്‌ റൺ വിട്ടുകൊടുത്തു. രണ്ടാംഓവറിൽ വിക്കറ്റെടുത്ത്‌ ക്യാപ്‌റ്റന്റെ വിശ്വാസം കാത്തു. ഒറ്ററൺ മാത്രം നൽകി ഓപ്പണർ ജോർജിയ പ്ലിമ്മറുടെ (34) വിക്കറ്റ്‌ സ്വന്തമാക്കി. പന്തിന്റെ തിരിയൽ മനസ്സിലാകാതെ ബാറ്റുവീശിയ പ്ലിമ്മറെ സ്‌മൃതി മന്ദാന ഓടിപ്പിടിച്ചു. മൂന്നാംഓവറിൽ മൂന്നു റൺ മാത്രം. 3–-0–-10–-1 എന്ന തകർപ്പൻ സ്‌പെൽ. അവസാന ഓവറിൽ കിവീസ്‌ 12 റണ്ണടിച്ചു.

image credit bcci facebook

image credit bcci facebook

ബാറ്റിങ്ങിൽ പത്താമതായി ഇറങ്ങിയ ആശ ആറ് റണ്ണുമായി പുറത്താകാതെനിന്നു.  ദേശീയ ടീമിൽ അവസരം കിട്ടുന്നത്‌ 33–-ാംവയസ്സിലാണ്‌. വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ്‌ വഴിത്തിരിവായത്‌. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കിരീടനേട്ടത്തിൽ മുഖ്യപങ്കുവഹിച്ചു. ഈ വലംകൈ ലെഗ്‌സ്‌പിന്നർ 10 കളിയിൽ 12 വിക്കറ്റ്‌ നേടി. രണ്ട്‌ സീസണിൽ 15 കളിയിൽ 17 വിക്കറ്റ്‌.

ലോകകപ്പിനുമുമ്പ്‌ ഇന്ത്യക്കായി മൂന്ന്‌ കളിയിൽ നാല്‌ വിക്കറ്റ്‌ കരസ്ഥമാക്കി. രണ്ടുപതിറ്റാണ്ടുമുമ്പ് കേരള ടീമിലുണ്ടായിരുന്ന ആശ, ഏറെക്കാലം ക്യാപ്റ്റനായിരുന്നു. ഹൈദരാബാദിൽ റെയിൽവേയിൽ ജോലി കിട്ടിയതോടെ കേരളം വിട്ടു. കഴിഞ്ഞ രണ്ട് സീസണിൽ പുതുച്ചേരി ടീമിനെ നയിച്ചു. തിരുവനന്തപുരം പേരൂർക്കട ഓട്ടോഡ്രൈവറായ ബി ജോയിയുടെയും എസ് ശോഭനയുടെയും മകളാണ്. ലോകകപ്പ്‌ ടീമിൽ വയനാട്‌ സ്വദേശി എസ്‌ സജനയുണ്ട്‌.  കളിക്കാൻ അവസരം കിട്ടിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top