08 September Sunday

ഹെയ്‌തി തീരത്ത് ബോട്ടിന് തീപിടിച്ചു; 40 അഭയാർഥികൾക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

പ്രതീകാത്മക ചിത്രം

പോർട്ട് ഓ പ്രിൻസ് > കരീബിയൻ രാജ്യമായ ഹെയ്‌തിയുടെ തീരത്ത് ബോട്ടിന് തീപിടിച്ച് 40 അഭയാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്ക്. ഇൻർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനാണ് (ഐഒഎം) റിപ്പോർട്ട് ചെയ്‌തത്.

ഹെയ്‌തിയിൽ നിന്ന് തുർക്കിയിലേക്കും കൈക്കോസിലേക്കും 80-ൽ അധികം കുടിയേറ്റക്കാരെയും വഹിച്ച് പോവുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.

ബോട്ടിലുണ്ടായിരുന്ന ആളുകൾ മെഴുകുതിരികൾ കത്തിക്കാൻ തീപ്പെട്ടി ഉപയോഗിച്ചതോടെ ഗ്യാസോലിൻ നിറച്ച ഡ്രമ്മുകൾക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്.

ബുധനാഴ്‌ചയാണ് കപ്പൽ ഹെയ്‌തിയിൽ നിന്ന് പുറപ്പെട്ടത്. അപകടത്തിൽപ്പെട്ട 41 പേരെ ഹെയ്‌തിയുടെ തീരസംരക്ഷണ സേന രക്ഷിച്ചതായും ഐഒഎം അറിയിച്ചു. മതിയായ സുരക്ഷകളില്ലാതെ കുടിയേറ്റത്തിന് ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ഹെയ്‌തിയിലെ ഐഒഎം ചീഫ് ഓഫ് മിഷൻ ഗ്രിഗോയർ ഗുഡ്‌സ്റ്റൈൻ അഭിപ്രായപ്പെട്ടു.

'ഹെയ്‌തിയുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം വേദനാജനകമാണ്. കഴിഞ്ഞ മാസങ്ങളിലുണ്ടായ തീവ്രമായ അക്രമങ്ങൾ ഹെയ്‌തിക്കാരെ കൂടുതൽ നിരാശാജനകമായ നടപടികളിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്‌തത്.'- ഗ്രിഗോയർ ഗുഡ്‌സ്റ്റൈൻ പറഞ്ഞു.

ഈ വർഷമാദ്യം ഹെയ്‌തിയിൽ ഗുണ്ട സംഘങ്ങൾ തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാണ്. ഹെയ്‌തിയിലെ ആഭ്യന്തര സംഘർഷം ആൾകൂട്ട അക്രമങ്ങളിലേക്കും അതുവഴി ആരോഗ്യ മേഖല അടക്കമുള്ള സംവിധാനങ്ങളുടെ തകർച്ചയിലേക്കും കൂപ്പുകുത്തി.

അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും ഹെയ്‌തിയിൽ രൂക്ഷമാണ്. ഇതിനാൽ നിരവധി ഹെയ്‌തിക്കാരാണ് രാജ്യത്തിന് പുറത്ത് കടക്കാൻ അപകടകരമായ യാത്രകൾ നടത്തുന്നത്. ഹെയ്‌തിയിൽ നിന്ന് ബോട്ട് വഴിയുള്ള കുടിയേറ്റ ശ്രമങ്ങളുടെ എണ്ണം നിലവിൽ വർധിച്ചതായി ഐഒമ്മിൻറെ ഡാറ്റ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഹെയ്‌തിൽ നിന്ന് എത്തുന്ന കുടിയേറ്റക്കാരെ സ്വീകരിക്കാൻ അയൽ രാജ്യങ്ങളൊന്നും തയാറായിട്ടില്ല. ഈ വർഷം 86,000ത്തിലധികം കുടിയേറ്റക്കാരെ അയൽ രാജ്യങ്ങൾ ഹെയ്‌തിയിലേക്ക് തന്നെ നിർബന്ധിതമായി തിരിച്ചയച്ചതായി ഐഒഎം പറയുന്നു. ഐക്യരാഷ്‌ട്ര സുരക്ഷ സമിതിയുടെ പിന്തുണയുള്ള മൾട്ടിനാഷണൽ സെക്യൂരിറ്റി സപ്പോർട്ട് (എംഎസ്എസ്) കെനിയയുടെ നേതൃത്വത്തിൽ ഹെയ്‌തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top