17 September Tuesday

ഷെയ്‌ഖ്‌ ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലാദേശ് കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

ധാക്ക
ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയ്ക്കും മറ്റ്‌ ആറുപേർക്കുമെതിരെ കൊലപാതകക്കേസ്‌. ജൂലൈ പത്തൊമ്പതിന്‌ പൊലീസ്‌ വെടിവയ്പിൽ ധാക്ക മൊഹമ്മദ്‌പുരിലെ പലചരക്ക്‌ വ്യാപാരി അബു സെയ്‌ദ്‌ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ്‌ കേസ്‌. അവാമി ലീഗ്‌ ജനറൽ സെക്രട്ടറി ഉബൈദുൾ കവാദർ, മുൻ ആഭ്യന്തര മന്ത്രി അസദുസ്‌മാൻ ഖാൻ കമ എന്നിവരും ഷെയ്‌ഖ്‌ ഹസീനയുടെ ഭരണകാലത്ത്‌ പൊലീസിൽ ഉന്നതസ്ഥാനം വഹിച്ചിരുന്നവരുമാണ്‌ മറ്റ്‌ പ്രതികൾ. ഹസീന രാജിവച്ച്‌ ഇന്ത്യയിലേക്കു കടന്നശേഷം അവർക്കമേൽ ചുമത്തപ്പെടുന്ന ആദ്യ കേസാണിത്‌. കൂടുതൽ കേസുകൾ ഉണ്ടായേക്കാമെന്ന സൂചനയും ബംഗ്ലാദേശ്‌ മാധ്യമങ്ങൾ നൽകുന്നു.

അതിനിടെ, ഹസീന അനുകൂലികളായ ഉന്നത ഉദ്യോഗസ്ഥരുടെ രാജി തികച്ചും നിയമപരവും നടപടിക്രമങ്ങൾ പാലിച്ചുമാണെന്ന്‌ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ്‌ മൊഹമ്മദ്‌ യൂനുസ്‌ രംഗത്തെത്തി. ഹസീന സർക്കാരിന്റെ പതനത്തെ തുടർന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌, അഞ്ച്‌ ജഡ്‌ജിമാർ, സെൻട്രൽ ബാങ്ക്‌ ഗവർണർ, ഉന്നത പൊലീസ്‌, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ രാജിവച്ചിരുന്നു.  ഷെയ്‌ഖ്‌ ഹസീനയുടെ പതനത്തിലേക്ക്‌ നയിച്ച പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ വിദ്യാർഥികളെ അഭിനന്ദിച്ച അദ്ദേഹം ‘ഒടുവിൽ രാക്ഷസി പോയി’ എന്നാണ്‌ ഹസീനയുടെ രാജിയെ വിശേഷിപ്പിച്ചത്‌.

ന്യൂനപക്ഷ നേതാക്കളെ 
കണ്ട് യൂനുസ്
ബം​ഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അതിക്രമങ്ങളെ അപലപിച്ച്‌ ഇടക്കാല സർക്കാരിന്റെ മതകാര്യ ഉപദേശകനായ  എ എഫ്‌ എം ഖാലിദ്‌ ഹുസൈൻ രംഗത്തെത്തി. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കു നേരെ ആക്രമണമുണ്ടായാൽ അറിയിക്കാൻ ഹോട്ട്‌ലൈൻ നമ്പര്‍ സജ്ജമാക്കി. 

ന്യൂനപക്ഷ നേതാക്കളുമായി താൽകാലിക സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മൊഹമ്മദ്‌ യൂനുസ്‌ കൂടിക്കാഴ്ച നടത്തി.  ധാക്കയിലെ ധാക്കേശ്വരി ക്ഷേത്രം യൂനുസ്‌ സന്ദർശിച്ചു. മതത്തിനപ്പുറം ജനാധിപത്യമൂല്യങ്ങൾക്കാണ്‌ വില നൽകേണ്ടതെന്നും ജനാധിപത്യം വാഗ്‌ദാനം ചെയ്യുന്ന അവകാശങ്ങൾ എല്ലാ പൗരർക്കും തുല്യമാണെന്നും യൂനുസ്‌ പറഞ്ഞു. ധാക്കയിലെ ഇന്ത്യൻ വിസ അപേക്ഷാ സെന്റർ പരിമിതമായ തോതിൽ പ്രവർത്തനം പുനരാരംഭിച്ചു.

ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കുനേരെ 278 ഇടങ്ങളിൽ ആക്രമണമുണ്ടായതായാണ്  പ്രാദേശിക ന്യൂനപക്ഷ സംഘടനകളുടെ റിപ്പോര്‍ട്ട്.  ഹസീനയുടെ പാർടിയായ അവാമി ലീഗിന്റെ ഭാഗമായ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്കു നേരെയാണ് ആക്രമണമുണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top