കീവ്> തുർക്കിയ രണ്ടാംവട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് റജെപ് തയ്യിപ് എർദോഗന് വിജയം. ശക്തമായ മത്സരം നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളെ ഏറെക്കുറെ ഏകോപിപ്പിക്കാൻ സാധിച്ചെങ്കിലും പ്രതിപക്ഷ സ്ഥാനാർഥി കെമാൽ കിലിച്‌ദാറോലുവിന് വിജയിക്കാൻ കഴിഞ്ഞില്ല. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എർദോഗൻ 52.14 ശതമാനവും ആറ് പ്രതിപക്ഷ പാർടിയുടെ സംയുക്ത സ്ഥാനാർഥിയായ കെമാൽ കിലിച്‌ദാറോലുവിന് 47.86 ശതമാനവും വോട്ട് നേടി.
മെയ് 14ന് നടന്ന ആദ്യ വോട്ടെടുപ്പിൽ റജെപ് അടക്കം സ്ഥാനാർഥികളിലാർക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിക്കാത്തതോടെയാണ് രാജ്യത്ത് രണ്ടാഴ്ചയ്ക്കിടെ വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നത്. മൂന്നുവട്ടം പ്രധാനമന്ത്രിയും രണ്ടുവട്ടം പ്രസിഡന്റുമായ എർദോഗൻ രാജ്യത്ത് ഏറ്റവും കൂടുതൽകാലം ഭരണാധികാരിയായിരുന്ന വ്യക്തിയാണ്. ഫെബ്രുവരിയിലെ വിനാശകരമായ ഭൂകമ്പം, കടുത്ത സാമ്പത്തിക മാന്ദ്യവും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്‌ത സാഹചര്യത്തിലെ തെരഞ്ഞെടുപ്പിൽ അഭിപ്രായ സർവേകളിലെല്ലാം എർദോഗൻ പിന്നിലായിരുന്നു. ആദ്യ വട്ട തെരഞ്ഞെടുപ്പിൽ എർദോഗന് 49.50 ശതമാനവും കിലിച്‌ദാറോലുവിന് 44.8 ശതമാനവും മറ്റൊരു സ്ഥാനാർഥി സിനാൻ ഒഗാൻ 5.17 ശതമാനവും വോട്ടാണ് ലഭിച്ചിരുന്നത്. രണ്ടാം വട്ടത്തിൽ എർദോഗന് തുണയായത് സിനാൻ ഒഗാന്റെ നിലപാടുകളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..