20 October Sunday

ഖാലിദ്‌ മഷാൽ ഹമാസ്‌ തലവനായേക്കും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

ഗാസ സിറ്റി> ഹമാസ്‌ വിദേശകാര്യ വിഭാഗം തലവൻ ഖാലിദ്‌ മഷാൽ ഹമാസിന്റെ പുതിയ തലവനാകുമെന്ന്‌ റിപ്പോർട്ട്. യുദ്ധവുമായി ബന്ധപ്പെട്ട പ്രധാന ചർച്ചകളുടെയും തടവുകാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെയും ചുമതല മഷാലിന്‌ നൽകിയെന്നും ഹമാസ്‌ ആക്‌ടിങ്‌ തലവനായി തെരഞ്ഞെടുത്തെന്നും ലബനീസ്‌ മാധ്യമമായ എൽബിസിഐ റിപ്പോർട്‌ ചെയ്‌തു.

1990കളിൽ ഹമാസ്‌ നേതൃനിരയിലേക്ക്‌ ഉയർന്ന വ്യക്തിയാണ്‌ 68കാരനാണ്‌ മഷാൽ. ഇസ്രയേലിന്റെ വധശ്രമം അതിജീവിച്ചതോടെയാണ്‌ മഷാൽ ലോകശ്രദ്ധ നേടിയത്‌. 1997ലായിരുന്നു സംഭവം. ജോർദാനിലെ അമ്മാനിലെ ഓഫിസിനു പുറത്ത്‌ വച്ച്‌ വിഷം കുത്തിവച്ചാണ്‌ ഇസ്രയേൽ ഏജന്റുമാർ മഷാലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്‌. മഷാലിന്‌ മറുമരുന്ന്‌ കൊടുത്ത്‌ രക്ഷപ്പെടുത്തിയില്ലെങ്കിൽ ഇസ്രയേലുമായുണ്ടാക്കിയ സമാധാന ഉടമ്പടി റദ്ദാക്കുമെന്ന്‌ ജോർദാനിലെ ഹുസൈൻ രാജാവ്‌ നിലപാടെടുത്തതോടെ ഗത്യന്തരമില്ലാതെയാണ്‌ ഇസ്രയേൽ മറുമരുന്ന്‌ നല്‍കേണ്ടിവന്നു.

ഗാസ ആസ്ഥാനമായി പ്രവർത്തിച്ച മറ്റ് ഹമാസ് നേതാക്കളെ പോലെ യാത്രാ നിയന്ത്രണങ്ങളില്ലാത്തതിനാൽ അന്താരാഷ്ട്ര തലത്തിൽ ഹമാസിനെ പ്രതിനിധീകരിക്കാൻ മഷാന്‌ കഴിഞ്ഞു.  കുവൈത്ത്, ജോർദാൻ, സിറിയ എന്നിവിടങ്ങളിലാണ്‌ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്‌. നിലയിൽ ദോഹ, കെയ്‌റോ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ്‌ പ്രവർത്തനം. ഹമാസ്‌ നേതൃനിരയിലേക്ക്‌ മഷാൽ ഉയർത്തപ്പെട്ടത്‌ സംഘടനയ്‌ക്കുള്ള ആഭ്യന്തര സംഘർഷത്തിന്‌ ഇടയാക്കിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top