14 October Monday

യു എൻ സെക്രട്ടറി ജനറലിനെ വിലക്കിയ ഇസ്രയേൽ നടപടി അപലപിക്കുന്ന കത്തിൽ ഒപ്പുവെക്കാതെ ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024

ന്യൂഡൽഹി> യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ വിലക്കിയ ഇസ്രയേൽ നടപടിയെ അപലപിക്കുന്ന കത്തിൽ ഒപ്പിടാതെ മൌനം പാലിച്ച് ഇന്ത്യ. 104 രാജ്യങ്ങളും ആഫ്രിക്കൻ യൂണിയനും ചിലി പ്രചരിപ്പിച്ച കത്തിൽ ഒപ്പ് വെച്ചപ്പോൾ ഇന്ത്യ വിട്ടു നിൽക്കുകയാണ്.

ഒക്ടോബർ ഒന്നിലെ ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ വേണ്ടവിധം യുഎൻ സെക്രട്ടറി ജനറൽ അപലപിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗുട്ടറസിനെ വിലക്കിയത്. 'ഗുട്ടറസിന് ഇസ്രയേലി മണ്ണിൽ കാലുകുത്താനുള്ള അർഹതയില്ല' എന്നായിരുന്നു ഇസ്രയേലി വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഒക്ടോബർ രണ്ടിന് പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്.

അന്റോണിയോ ഗുട്ടറസിനെ 'പേഴ്സണൽ നോൺ ഗ്രാറ്റ'യായി (persona non grata) പ്രഖ്യാപിക്കാനുള്ള ഇസ്രയേലിൻ്റെ തീരുമാനത്തിൽ കടുത്ത ആശങ്കയും അപലപനവും പ്രകടിപ്പിക്കുന്നതാണ് കത്ത്. സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിക്കുകയും മാനുഷിക പിന്തുണ നൽകുകയും ചെയ്യുന്നതുൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭയുടെ ചുമതല നിർവഹിക്കാനുള്ള കഴിവിനെ ഇത്തരം നടപടികൾ ദുർബലപ്പെടുത്തുന്നു എന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ചിലിയൻ കത്ത് ഫ്രാൻസ്, റഷ്യ, ചൈന, സ്ലോവേനിയ, സ്വിറ്റ്സർലൻഡ് എന്നിവയുൾപ്പെടെ യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങളിൽ കുറഞ്ഞത് 10 പേരെങ്കിലും കത്ത് അംഗീകരിച്ചിട്ടുണ്ട്. അമേരിക്ക, യുകെ, ജപ്പാൻ, തെക്കൻ കൊറിയ എന്നീ രാജ്യങ്ങൾ വിട്ടു നിന്നപ്പോൾ ഇന്ത്യ മൌനം പാലിക്കയും ചെയ്തു.

ഇസ്രയേലിന് ആയുധം നൽകുന്നതിനെതിരെ, ഒരുവർഷത്തിനുള്ളിൽ അധിനിവേശ പലസ്തീനിൽനിന്ന് പിന്മാറണമെന്നതുൾപ്പെടെയുള്ള പ്രമേയങ്ങളിൽ ഇന്ത്യ വോട്ടുചെയ്തിരുന്നില്ല. ഇത്തരത്തിലുള്ള നാല് പ്രതിഷേധ നീക്കങ്ങിൽ ഇന്ത്യ പങ്കാളിയായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top