08 September Sunday

ഗാസയിലെ ഓടകളിൽ പോളിയോ വൈറസിന്റെ സാന്നിധ്യം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

ഗാസ സിറ്റി > ഗാസ മുനമ്പിലെ ഓടകളിൽ നിന്ന് ശേഖരിച്ച വെള്ളത്തിൽ പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഐക്യരാഷ്ട്ര സഘടനയുടെ കുട്ടികളുടെ ഏജൻസിയായ യുണിസെഫുമായി ചേർന്ന് ഗാസ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച മലിനജലത്തിന്റെ സാമ്പിളുകളിൽ പോളിയോ വൈറസ് ടൈപ്പ് II ന്റെ സാന്നിധ്യം കണ്ടെത്തിയത്. വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണിതെന്നും ആയിരക്കണക്കിന് പേർക്ക് പോളിയോ ബാധിക്കാനും അംഗവൈകല്യം സംഭവിക്കാനും ശരീരം തളർന്നു പോകാനും ഇത് കാരണമായേക്കുമെന്നും ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്തവനയിൽ പറഞ്ഞു.

അഭയാർഥികൾ താമസിക്കുന്ന ടെന്റുകൾക്കിടയിലൂടെ പോകുന്ന ഓടകളിലെ ജലത്തിൽ വൈറസിന്റെ സാന്നിധ്യം ഉണ്ട്. ഇതിനോടകം തന്നെ മുനമ്പിൽ കുടിവെള്ളത്തിന്റെ ലഭ്യത അപര്യാപ്തമാണ്. ലഭിക്കുന്നതാകട്ടെ മലിനമായ ജലവും. കുടിവെള്ളത്തിലും പോളിയോ വൈറസിന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽ പലയിടത്തും മലിനജലം പോകുന്ന പൈപ്പുകളും ശുദ്ധീകരണ സംവിധങ്ങളുമെല്ലാം തകർന്നിരിക്കുകയാണ്. റോഡിലും താമസ സ്ഥലങ്ങളിലും മലിനജലം കെട്ടിക്കിടക്കുന്നതിനും രോഗങ്ങൾ പടരുന്നതിനും ഇത് കാരണമാകുന്നുണ്ട്. ഗാസയിലെ കിണറുകളും ശുചിത്വ, മാലിന്യ സംസ്കരണ‍ സംവിധാനങ്ങളും തകർക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ‌ സേന ആക്രമണം നടത്തുന്നതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top