15 September Sunday

ഇസ്രയേലിൽ ജനരോഷം ; നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി പതിനായിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

ടെൽ അവീവ്‌
ഹമാസ്‌ ബന്ദികളാക്കിയവരിൽ ആറുപേരുടെ മൃതദേഹം റാഫയിൽ കണ്ടെത്തിയതിന്‌ പിന്നാലെ വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട്‌ ഇസ്രയേലിൽ പതിനായിരങ്ങളുടെ പ്രതിഷേധറാലി. ബന്ദികളുടെ കുടുംബാംഗങ്ങളുടെ ആഹ്വാനപ്രകാരം നടന്ന റാലിയിൽ വെടിനിർത്തലിന്‌ വഴങ്ങാത്ത ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമുയർന്നു. വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട്‌ നാഷണൽ ലേബർ യൂണിയൻ തിങ്കളാഴ്‌ച ഏകദിന പൊതുപണിമുടക്കും പ്രഖ്യാപിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിലും വെടിനിർത്തൽ കരാർ ഉണ്ടാക്കാത്തതിലും പ്രതിഷേധിച്ചാണ്‌ പണിമുടക്കെന്ന്‌ യൂണിയൻ ചെയർമാൻ അർനോൺ ബാർ ഡേവിഡ്‌ പറഞ്ഞു.

ഇസ്രയേലിലെ ആരോഗ്യപ്രവർത്തകരുടെ സംഘടനയായ വൈറ്റ്‌ കോട്ട്‌സും സമരപ്രഖ്യാപനവുമായി രംഗത്തുണ്ട്‌.  പ്രതിപക്ഷ നേതാവ്‌ യായ്‌ർ ലാപിഡും നാഷണൽ യൂണിറ്റി പാർടിയുടെ തലവൻ ബെന്നി ഗാന്റ്‌സും സമരത്തിന്‌ പിന്തുണയറിയിച്ചു.

അമേരിക്ക, ഈജിപ്‌ത്‌, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ തുടരവേയാണ്‌ ഹമാസ്‌ ബന്ദികളാക്കിയവരെ കൊല്ലപ്പെട്ടനിലയിൽ കാണുന്നത്‌. യുഎസ് വിദേശസെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിലെത്തി പ്രസിഡന്റ്‌, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി ഉടൻ വെടിനിർത്തൽ കരാറിന്‌ തയ്യാറാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കരാർ ചർച്ചകൾ നടക്കുന്നതിനിടെതന്നെ ഗാസയിൽ ശക്തമായ ആക്രമണം തുടരുകയായിരുന്നു ഇസ്രയേൽ. അഭയാർഥി ക്യാമ്പുകളിലേക്കുവരെ ആക്രമണം തുടർന്നു. ഇതിനിടെയാണ്‌ ആറ്‌ ഇസ്രയേൽ ബന്ദികളെ  കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്‌.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ 47 പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. ഒക്‌ടോബർ ഏഴ്‌ മുതൽ 40,738 പലസ്‌തീൻകാർ കൊല്ലപ്പെട്ടു, 94,154 പേർക്ക്‌ പരിക്കേറ്റു.പലസ്‌തീനിൽ പോളിയോ വാക്‌സിൻ വിതരണം തുടരുകയാണ്‌. 12 ലക്ഷത്തിലേറെ ഡോസ് വാക്സിൻ ഇതിനകം ​ഗാസയിൽ എത്തിച്ചെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പത്തുവയസിന്‌ താഴെയുള്ള 6,40,000 കുട്ടികൾക്ക്‌ വാക്സിൻ വിതരണം ചെയ്യാനാണ് ശ്രമം.
 

6 ബന്ദികളുടെ 
മൃതദേഹം കണ്ടെത്തിയെന്ന്‌ ഇസ്രയേൽ
ഹമാസ്‌ ബന്ദികളാക്കിയവരിൽ ആറുപേരുടെ മൃതദേഹം തെക്കൻ ഗാസയിൽ നിന്ന്‌ കണ്ടെടുത്തതായി ഇസ്രയേൽ. റഫയിലെ ഭൂഗർഭ ടണലിൽ നിന്നാണ്‌ അമേരിക്കൻ പൗരനും രണ്ട്‌ സ്‌ത്രീകളും ഉൾപ്പെടെയുള്ളവരുടെ മൃതദേഹം കണ്ടെടുത്തത്‌. സൈന്യം പ്രദേശത്തെത്തുന്നതിന്‌ തൊട്ടുമുമ്പ്‌ ബന്ദികളെ ഹമാസ്‌ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ ഇസ്രയേൽ പ്രതിനിധി അവകാശപ്പെട്ടു. ബന്ദികളുടെ മരണത്തിന്റെ ഉത്തരവാദിത്വം വെടിനിർത്തലിന്‌ തയാറാകാത്ത ഇസ്രയേലിനാണെന്ന്‌ ഹമാസും പ്രതികരിച്ചു. ഹമാസ്‌ ബന്ദികളാക്കിയവരുടെ സുരക്ഷ വകവയ്ക്കാതെ കടന്നാക്രമണം തുടരുന്ന നടപടിക്കെതിരെ ഇസ്രയേലിൽ പ്രതിഷേധം കനക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top