19 September Thursday

വിയറ്റ്നാമിൽ നാശം വിതച്ച് യാഗി; മരണസംഖ്യ ഉയരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

ഹാനോയ് > വിയറ്റ്നാമിൽ ആഞ്ഞടിച്ച് യാ​ഗി ചുഴലിക്കാറ്റ്. കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 150ലധികം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങി. ഹാനോയിയിൽ നിന്നും മാത്രം ആയിരത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗിയാണ് വിയറ്റ്‌നാമിന്റെ വടക്കൻ പ്രദേശങ്ങളിൽ തീരംതൊട്ടത്.  ഹായ്‌ ഫോങ്‌, ക്വാങ്‌ നിങ്‌ പ്രദേശങ്ങളിൽ മണിക്കൂറിൽ 203 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. നിവലിൽ കാറ്റ് പടിഞ്ഞാറൻ ഭാ​ഗങ്ങളിലേക്ക് നീങ്ങുകയാണ്. കാറ്റിനെത്തുടർന്ന് വിയറ്റ്നാമിൽ മണ്ണിടിച്ചിലും രൂക്ഷമായിരുന്നു.

വെള്ളിയാഴ്‌ച തെക്കൻ ചൈനയിലെ ഹൈനാൻ ദ്വീപിലൂടെ കടന്നുപോയ ചുഴലിക്കാറ്റിൽ എട്ടുലക്ഷത്തിലധികം പാർപ്പിടങ്ങൾ തകർന്നു. മൂന്നു മരണം സ്ഥിരീകരിച്ചു. നൂറോളം പേർക്ക്‌ പരിക്കേറ്റു. കാവോ വാങ് പ്രവിശ്യയിൽ 20 യാത്രക്കാരുമായി പോയ ബസ് ഒലിച്ചു പോയി. ശക്തമായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഫുതോ പ്രവിശ്യയിൽ പാലം തകർന്നു.

തെക്കൻ ചൈനാക്കടലിൽ ആഗസ്ത്‌ 30ന്‌ രൂപംകൊണ്ട യാഗി ആദ്യം തീരംതൊട്ട ഫിലിപ്പീൻസിൽ 16 പേരുടെ ജീവൻ അപഹരിച്ചു.  കാലാവസ്ഥാവ്യതിയാനം മൂലം സമുദ്രത്തിൽ താപനില ഉയരുന്നതാണ്‌ കടുത്ത ചുഴലിക്കാറ്റുകൾക്ക്‌ കാരണമെന്ന്‌ കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top