കുളം നിറയെ
 പൊന്നുണ്ട്‌

Friday Jul 26, 2024

പാരിസ്‌
നീന്തൽക്കുളത്തിലെ പൊന്നുവാരാൻ അമേരിക്കയും ഓസ്‌ട്രേലിയയും പൊരിഞ്ഞ പോര്‌. ഒളിമ്പിക്‌സ്‌ നീന്തലിന്‌ ഇന്നു തുടക്കം. ആദ്യദിനം നാല്‌ ഫൈനലുണ്ട്‌. 187 രാജ്യങ്ങളിൽനിന്ന്‌ 463 പുരുഷൻമാരും 391 വനിതകളുമടക്കം 854 താരങ്ങൾ 35 സ്വർണമെഡലിനായി നീന്തും. 2020 ടോക്യോ ഒളിമ്പിക്‌സിൽ അമേരിക്കയ്‌ക്ക്‌ കിട്ടിയ 39 സ്വർണത്തിൽ പതിനൊന്നും നീന്തൽക്കുളത്തിൽനിന്നാണ്‌. എട്ടുവീതം വെള്ളി, വെങ്കലവുമടക്കം 27 മെഡലുകൾ. 2016 റിയോ ഒളിമ്പിക്‌സിൽ 16 സ്വർണമടക്കം 33 മെഡലും അമേരിക്ക സ്വന്തമാക്കിയിരുന്നു. റിയോയിൽ ആകെയുള്ള ആറ്‌ റിലേ മത്സരങ്ങളിൽ അഞ്ചിലും അമേരിക്കയായിരുന്നു ഒന്നാമത്‌. ഈ കണക്കുകൾമാത്രം മതി നീന്തലിൽ അമേരിക്കയുടെ ആധിപത്യമറിയാൻ. പാരിസിൽ 46 അംഗ സംഘവുമായാണ്‌ അമേരിക്കയുടെ വരവ്‌.

കഴിഞ്ഞതവണ അമേരിക്കയ്‌ക്ക്‌ കടുത്ത വെല്ലുവിളി ഉയർത്തിയ ഓസ്‌ട്രേലിയ ഒമ്പത്‌ സ്വർണമടക്കം 20 മെഡലുകൾ നേടി. വനിതാ റിലേ മത്സരങ്ങളിൽ അമേരിക്കൻ ആധിപത്യം പൊളിച്ച ഓസ്‌ട്രേലിയ രണ്ട്‌ സ്വർണം നേടിയിരുന്നു. ഇത്തവണ 41 അംഗ സംഘവുമായാണ്‌ ഓസീസ്‌ പാരിസിലെത്തിയത്‌. ടോക്യോയിൽ മൂന്ന്‌ സ്വർണമടക്കം ഏഴ്‌ മെഡൽ നേടിയ ബ്രിട്ടനും കരുത്തുറ്റ സംഘവുമായാണ്‌ എത്തിയത്‌.
 


Olympics In History
Events