19 September Thursday

ഇവാനെ അച്ഛൻ കാത്തിരിക്കുന്നു...

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ഇവാനൊപ്പം അബിനും സൗഗന്ധിയും

ചൂരൽമല
ജോലിക്ക്‌ ഇറങ്ങിയപ്പോൾ പൊന്നുമകന്‌ നൽകിയ ഉമ്മ അവസാനത്തേതായിരിക്കുമെന്ന്‌ അബിൻ  കരുതിയിരുന്നില്ല. മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലെ ബെഞ്ചിൽ സുഹൃത്തിന്റെ ചുമലിലേക്ക്‌ ചാഞ്ഞ്‌ കരയുമ്പോൾ രണ്ടര വയസ്സുകാരൻ ഇവാൻ ദീക്ഷിന്റെ ചിരിക്കുന്ന മുഖംമാത്രമാണ്‌ മനസ്സിൽ. നാലുദിവസമായി ഈ ഇരിപ്പിരിക്കുന്നത്‌ അവനെ കാണാനാണ്‌. ഓരോ ആംബുലൻസിലും തിരയുന്നതും അവന്റെ മുഖം. 

തിങ്കൾ രാവിലെയാണ്‌ ചൂരൽമലയിലെ ഭാര്യവീട്ടിൽനിന്ന്‌ അബിൻ രാമനാട്ടുകരയിലെ ജോലി സ്ഥലത്തേക്ക്‌ പോയത്.  അപകടമുണ്ടായതറിഞ്ഞ്‌ ചൊവ്വ പുലർച്ചതന്നെ ഭാര്യ സൗഗന്ധികയെ വിളിച്ചു. പ്രതികരണമുണ്ടായില്ല. ബന്ധുക്കളെ മുഴുവൻ വിളിച്ചിട്ടും കിട്ടാതായതോടെ ഉച്ചയോടെ ചൂരൽമലയിലെത്തി. എന്നാൽ സ്‌കൂൾ റോഡിലെ ‘കൃഷ്ണനിവാസി’ന്റെ സ്ഥാനത്ത്‌ പാറയും മൺകൂനയും മാത്രം. ദേഹമാക ഒരുമിന്നലടിച്ചു; തളർന്നുവീണു. 

ഞായറാഴ്‌ചയാണ്‌ സൗഗന്ധിക ചൂരൽമലയിലേക്ക്‌ വന്നത്‌.  സൗഗന്ധികയും എട്ട്‌ ബന്ധുക്കളും ഉരുൾപൊട്ടലിൽ മരിച്ചു. ബുധനാഴ്‌ച സൗഗന്ധികയുടെയും അച്ഛൻ ഭാസ്‌കരന്റെയും മൃതദേഹം കണ്ടുകിട്ടി. മറ്റുള്ളവരുടേത്‌ വ്യാഴവും വെള്ളിയുമായി ലഭിച്ചു. ഇനിയും വിവരമില്ലാത്തത്‌ ഇവാനെക്കുറിച്ചും ഭാര്യയുടെ അമ്മ ശകുന്തളയെപ്പറ്റിയുമാണ്‌. ഒരുനോക്കുകാണാനെങ്കിലും പൊന്നുമകനെ കണ്ടുകിട്ടണേയെന്നാണ്‌ അബിന്റെ പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top