19 September Thursday

അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായ സീതാറാം- പിണറായി വിജയൻ എഴുതുന്നു

പിണറായി വിജയൻUpdated: Thursday Sep 12, 2024

ന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും പൊതുവിലും തൊഴിലാളിവർഗ്ഗ വിപ്ലവപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. അങ്ങേയറ്റത്തെ ദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സഖാവ് സീതാറാം വിട പറഞ്ഞു എന്ന വിവരം അറിഞ്ഞത്. സീതാറാമുമായി ഒരുമിച്ച് കേന്ദ്ര കമ്മിറ്റിയിലും പിബിയിലും ഒക്കെ പ്രവർത്തിച്ചതിന്റെ നിരവധിയായ സന്ദർഭങ്ങൾ തുടർച്ചയായി മനസ്സിലേക്കെത്തുന്ന ഘട്ടമാണിത്.

സമാനതകളില്ലാത്ത മാർക്‌സിസ്റ്റ് സൈദ്ധാന്തികനും ബുദ്ധിജീവിയുമായിരുന്നു സീതാറാം യെച്ചൂരി. സീതാറാമിന്റെ അസാധാരണമായ നേതൃത്വശേഷിയും സംഘടനാപാടവും പ്രത്യയശാസ്ത്ര വ്യക്തതയും കേരളത്തിലെ പാർട്ടിക്ക് എന്നും മാർഗ്ഗനിർദ്ദേശകമായിരുന്നിട്ടുണ്ട്. വൈഷമ്യങ്ങളിൽ നിന്ന് പാർട്ടിയെ വീണ്ടെടുക്കാനും സൈദ്ധാന്തികവും സംഘടനാപരവുമായ ഗരിമയിലൂടെ പ്രസ്ഥാനത്തെ മുമ്പോട്ടു നയിക്കാനും സഖാവിന്റെ ഇടപെടലുകൾ എക്കാലത്തും കേരളത്തിലെ പാർട്ടിക്ക് പ്രയോജനകരമായിട്ടുണ്ട്.

സിപിഐ എമ്മിന്റെ രാഷ്ട്രീയ - അടവ് - തന്ത്ര സമീപനങ്ങൾ മാറുന്ന ദേശീയ - സാർവദേശീയ സാഹചര്യങ്ങൾക്കനുസൃതമായി രൂപപ്പെടുത്തുന്നതിൽ സവിശേഷമായ മികവോടെയുള്ള പങ്കാണ് സീതാറാം എന്നും വഹിച്ചിരുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് ബുദ്ധിമുട്ടേറിയ രാഷ്ട്രീയ ഘട്ടങ്ങളിൽ സീതാറാം യെച്ചൂരി പാർട്ടിയെ നയിച്ചത് മാതൃകാപരമായ രീതിയിലാണ്. ആധുനിക മുതലാളിത്തത്തിന്റെയും നവലിബറലിസത്തിന്റെയും കാലത്ത് കൃത്യമായ സൈദ്ധാന്തിക വ്യക്തതയോടെ ശരിയായ നയം രൂപീകരിക്കുന്നതിലും സുദൃഢമായ അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിലും പുതിയ ജനവിഭാഗങ്ങളിലേക്ക് പാർട്ടിയുടെ സ്വീകാര്യതയെ വ്യാപിപ്പിക്കുന്നതിലും സീതാറാം വഹിച്ച നേതൃത്വപരമായ പങ്ക് പാർട്ടിക്ക് ഒരിക്കലും മറക്കാവുന്നതല്ല.

അടിയന്തരാവസ്ഥയുടെ അമിതാധികാര സ്വേച്ഛാധിപത്യ കാലത്താണ് അതിനെ അതിശക്തമായി എതിർത്തുകൊണ്ട് സീതാറാം വിദ്യാർത്ഥി നേതാവെന്ന നിലയിൽ ദേശീയ ശ്രദ്ധയിലേക്കുയർന്നത്. അടിയന്തരാവസ്ഥയുടെ മറവിൽ അതിനിഷ്ഠുരമായ കിരാത വാഴ്ചകൾ വ്യാപിച്ചപ്പോൾ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യാഗിക വസതിയിലേക്ക് ജെഎൻയു ചാൻസലർ സ്ഥാനത്തു നിന്നുള്ള അവരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട്, അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച്, വിദ്യാർത്ഥികളുടെ സമരജാഥയ്ക്ക് നേതൃത്വം നൽകിയ ആളാണ് സീതാറാം. ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടർച്ചയായി 3 തവണ തെരഞ്ഞെടുക്കപ്പെട്ടതും ഇന്നേവരെ മറ്റൊരാൾക്കും അത് സാധിച്ചിട്ടില്ല എന്നതും വിദ്യാർത്ഥി സമൂഹത്തിലെ സീതാറാമിന്റെ അസാധാരണമായ സ്വീകാര്യതയ്ക്കുള്ള ദൃഷ്ടാന്തമാണ്.

അനിതര സാധാരണമായ സംഘാടന ശേഷിയും പ്രത്യയശാസ്ത്ര വ്യക്തതയും പ്രശ്‌നപരിഹാരപാടവും ഉള്ളതുകൊണ്ടു തന്നെയാണ് വളരെ ചെറുപ്പത്തിൽ, 33-ാം വയസ്സിൽ സീതാറാം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ എത്തിയത്. 40-ാം വയസ്സിൽ പാർട്ടിയുടെ പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ഇതുകൊണ്ടുതന്നെ. അതിവിപുലമായ വായനയിലൂടെ ലോക ചരിത്രവും ഇന്ത്യാ ചരിത്രവും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പരിണാമത്തിന്റെ ചരിത്രവഴികളും ഹൃദിസ്ഥമാക്കിയ സീതാറാം സമകാലിക കാര്യങ്ങളുടെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും അപഗ്രഥന കാര്യത്തിൽ അവയൊക്കെ ഫലപ്രദമാം വിധം ഉപയോഗിച്ചു.

അസാധാരണമായ ഒരു പൊതുപ്രസംഗ ശൈലിക്ക് ഉടമയായിരുന്നു സീതാറാം. ആഴമുള്ളതും അപഗ്രഥനാത്മകവും ആയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വലിയ ജനസമൂഹങ്ങളുടെ മനോഭാവങ്ങളെ രൂപപ്പെടുത്താനും മാറ്റിമറിക്കാനും പോരുന്നവയായിരുന്നു. മാർക്‌സിസംത്തിന്റെ, ലെനിനിസത്തിന്റെ, ദ്വന്ദ്വാത്മക ഭൗതിക വാദത്തിന്റെ തത്വങ്ങൾ വളരെ ലളിതമായും സുതാര്യമായും സാധാരണക്കാർക്ക് മനസ്സിലാകുന്ന ദൃഷ്ടാന്തങ്ങളോടെ അവതരിപ്പിക്കുമായിരുന്നു. സീതാറാമിന്റെ പാർട്ടി ക്ലാസുകൾക്കു വേണ്ടി സഖാക്കൾ, പ്രത്യേകിച്ച് യുവാക്കളും വിദ്യാർത്ഥികളും കാത്തിരിക്കുമായിരുന്നു.

സീതാറാം എല്ലാ അർത്ഥത്തിലും ഒരു ജനകീയ പാർലമെന്റേറിയനായിരുന്നു. പുറത്തുനടക്കുന്ന ജനകീയ സമരങ്ങളുടെ പ്രതിധ്വനികൾ പാർലമെന്റിൽ ഉണ്ടാവേണ്ടതുണ്ട് എന്ന് അദ്ദേഹം വിശ്വസിച്ചു. പാർലമെന്റ് ആദ്യമായും അടിസ്ഥാനപരമായും അഭിസംബോധന ചെയ്യേണ്ടത് പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ജനവിഭാഗങ്ങൾ നേരിടുന്ന ഗുരുതരമായ ജീവൽപ്രശ്‌നങ്ങളാണെന്ന കാര്യത്തിൽ സീതാറാമിന് സംശയമേ ഉണ്ടായിരുന്നില്ല. സഭാതലത്തിൽ സീതാറാം നടത്തിയ ഇടപെടലുകളും പ്രസംഗങ്ങളും രാജ്യമാകെ, ജനങ്ങളാകെ ശ്രദ്ധിക്കുന്ന തരത്തിലായി.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തെ കോമൺ മിനിമം പ്രോഗ്രാം തയ്യാറാക്കുന്നതിൽ കാര്യമായ പങ്കുവഹിച്ച ആളാണ് സീതാറാം യെച്ചൂരി. ആ പ്രോഗ്രാം സമൂഹത്തിലെ പ്രാന്തവൽക്കരിക്കപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ഒട്ടൊക്കെയെങ്കിലും അതിൽ പ്രതിഫലിച്ചത് സീതാറാമിന്റെ ഇടപെടൽ കൊണ്ടായിരുന്നു.

പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളിലൊരാൾ എന്ന നിലയിൽ പൊതുതാൽപര്യം മുൻനിർത്തി, പൊതുനന്മ മുൻനിർത്തി, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ഒരുമിപ്പിക്കുന്നതിൽ സീതാറാം കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. വ്യത്യസ്തമായ പല വിഷയങ്ങളിലും പ്രതിപക്ഷ നിരയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുന്ന കാര്യത്തിൽ സീതാറാമിന്റെ നയതന്ത്രജ്ഞത തെളിഞ്ഞുകണ്ടു. ദേശീയ താൽപര്യം എന്നാൽ ജനങ്ങളുടെ താൽപര്യം എന്ന ധാരണ മുൻനിർത്തിയാണ് ജനങ്ങളുടെ താൽപര്യങ്ങൾ സഭയിൽ ഉയർത്തിയതും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിശ്രമരഹിതമായി ഇടപെട്ടുപോന്നതും.

ഇന്ത്യയെ മതനിരപേക്ഷ - ഫെഡറൽ സ്വഭാവങ്ങളുള്ള രാജ്യമാക്കി നിലനിർത്തുന്നതിന്, വർഗ്ഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിൽ രാജ്യം ഛിദ്രീകരിക്കപ്പെടില്ല എന്ന് ഉറപ്പുവരുത്തുന്നതിന്, ഭരണഘടന അട്ടിമറിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന്, ഒക്കെ സീതാറാം നടത്തിയ പോരാട്ടങ്ങൾ ചരിത്ര പ്രാധാന്യമുള്ളവയാണ് എന്ന് കാലം വിലയിരുത്തും. ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു പാർലമെന്റിൽ സീതാറാം. അടിച്ചമർത്തപ്പെടുന്ന കർഷകന്റെയും വേട്ടയാടപ്പെടുന്ന ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഒക്കെ ദീനസ്വരങ്ങൾ സീതാറാമിലൂടെ പാർലമെന്റിൽ കലാപധ്വനികളായി ഉയർന്നു.

ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ ഘട്ടത്തിൽ കാശ്മീർ അസ്വസ്ഥമാവുകയും ജനാധിപത്യ പാർട്ടികളുടെ നേതാക്കൾ കരുതൽ തടങ്കലിൽ വരെ ആവുകയും ചെയ്ത ഘട്ടത്തിൽ അവിടേക്ക് ആദ്യമായി ഓടിയെത്തിയ ദേശീയ രാഷ്ട്രീയ നേതാവ് സീതാറാം യെച്ചൂരിയാണ്. പൗരത്വ നിയമ ഭേദഗതി, അതിനെത്തുടർന്നുണ്ടായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങൾ എന്നിവയുടെയൊക്കെ ഘട്ടത്തിലും അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളുടെ ധീരപോരാളിയായി സീതാറാം ഉയർന്നുവന്നു.

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ ഈ രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും രാഷ്ട്ര നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുല്യാവകാശം ഉണ്ടാകണമെന്ന് അദ്ദേഹം വിശ്വസിച്ചു. നമ്മുടെ ജനാധിപത്യം സുതാര്യമായാലേ അതിന് അരികുവൽക്കരിക്കപ്പെടുന്നവരും പാപ്പരീകരിക്കപ്പെടുന്നവരുമായ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനാവൂ എന്ന കാര്യത്തിലും അദ്ദേഹത്തിന് വ്യക്തത ഉണ്ടായിരുന്നു. ഈ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമ ഭേദഗതിയുടെയും ഇലക്ടറൽ ബോണ്ടുകളുടെയും ഒക്കെ കാര്യത്തിൽ തെരുവുകൾ മുതൽ സുപ്രീം കോടതി വരെ അദ്ദേഹം പോരാട്ടങ്ങൾ നയിച്ചത്. കർഷക സമരത്തെ ആളിപ്പടരുന്ന ഒരു സുസംഘടിതമായ പോരാട്ട പ്രസ്ഥാനമാക്കി വളർത്തുന്നതിലടക്കം സിപിഐ എമ്മിന്റെ മുൻകൈ പ്രകടമായത് സീതാറാമിന്റെ കൂടി നേതൃപരമായ പങ്കിന്റെ അടിസ്ഥാനത്തിലായിരുന്നു.

സിപിഐ എമ്മിനെ സുശക്തമാക്കാനും അതിന്റെ സ്വീകാര്യത പുതിയ ജനവിഭാഗങ്ങളിലേക്ക് എത്തിക്കാനും വിശ്രമരഹിതമായാണ് സീതാറാം ഓടിനടന്ന് പ്രവർത്തിച്ചത്. ആ പ്രവർത്തനങ്ങൾക്കിടയിൽ തന്റെ ആരോഗ്യത്തെപ്പോലും സീതാറാം മറന്നു. വ്യക്തിപരമായ നഷ്ടങ്ങൾക്കും വേദനകൾക്കുമിടയിലും സമൂഹവും പാർട്ടിയും തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ കൃത്യമായി പൂർത്തീകരിക്കുന്നതിൽ പ്രതിബദ്ധതയോടെ നിന്നു അദ്ദേഹം.

സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അദ്ദേഹത്തോടൊപ്പം നീണ്ടകാലം ഒരുമിച്ചു പ്രവർത്തിച്ചു എന്നത് എന്റെ ജീവിതത്തിലെ പ്രധാന ഏടുകളിലൊന്നാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാര്യമെടുത്താൽ കഴിഞ്ഞ 8 വർഷവും അദ്ദേഹത്തിന്റെ മാർഗനിർദ്ദേശവും പിന്തുണയും വളരെ വിലപ്പെട്ടതായിരുന്നു. അതുകൂടിയാണ് ഇപ്പോൾ നഷ്ടമാകുന്നത്.

ഈ വിയോഗം എനിക്കു വ്യക്തിപരമായും വലിയ നഷ്ടമാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്. അതീവ ദുഃഖത്തോടെ കുടുംബത്തെയും പാർട്ടി സഖാക്കളെയും ഞാൻ അനുശോചനം അറിയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top